ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധം ഫലിച്ചു ; ഐഎസ്എല്ലിൽ അടുത്ത സീസൺ മുതൽ വാർ സംവിധാനം
ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത സീസൺ മുതൽ വാർ സംവിധാനം കൊണ്ട് വരുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞതായി പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസൺ മുതൽ ചെലവ് കുറഞ്ഞ രീതിയിൽ വാർ സിസ്റ്റം നടപ്പിലാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ഈ മാസം ആദ്യം റോയൽ ബെൽജിയൻ ഫുട്ബാൾ ക്വാർട്ടേഴ്സിൽ എഐഎഫ്എഫ് സംഘം സന്ദർശിച്ചിരുന്നു. വളരെ കുറഞ്ഞ ചെലവിൽ ബെൽജിയം ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് എങ്ങനെ ആണെന്ന് പഠിച്ച എഐഎഫ്എഫ് അത് പോലെ ഒരു സംവിധാനം കൊണ്ട് വരാൻ ആണ് ലക്ഷ്യമിടുന്നത്.
2020-ൽ VAR നടപ്പിലാക്കുന്നതിനുള്ള ചെലവ് AIFF പരിശോധിച്ചപ്പോൾ, ഒരു മത്സരത്തിന് ഏകദേശം 18-20 ലക്ഷം രൂപയും ദീർഘകാല കരാറിൽ ഒരു സീസണിന് 15-20 കോടി രൂപയും ചെലവ് ആയിരുന്നു കണക്ക്. ഇത് ഇന്ത്യൻ ഫുട്ബോളിന് താങ്ങാൻ ആവില്ലാത്തത് കൊണ്ടാണ് ഈ സംവിധാനം കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത്.
“ഞങ്ങൾ VAR കൊണ്ട് വരാൻ പോകുകയാണ്. ഞാൻ രണ്ട് മത്സരങ്ങളും സംഭവങ്ങളിലെ പിശകുകളും തുടർന്നുള്ള ആരാധകരുടെ പ്രതികരണങ്ങളും കണ്ടു.എനിക്ക് നിരവധി ഇമെയിലുകളും സോഷ്യൽ മീഡിയയിൽ സന്ദേശങ്ങളും ലഭിച്ചു. VAR നടപ്പിലാക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.” -കല്യാൺ ചൗബെ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു പ്ലേ ഓഫ് മത്സരത്തിൽ റെഫറിയുടെ തെറ്റായ തീരുമാനം കാരണം അനുവദിക്കപ്പെട്ട ഗോൾ വലിയ വിവാദമായിരുന്നു. തുടർച്ചയായി റെഫറിയിംഗ് പിഴവുകൾ നേരിടേണ്ടി വന്നപ്പോൾ ബ്ലാസ്റ്റേഴ്സ് കോച്ച് അതോടു കൂടി കളി ബഹിഷ്കരിച്ചത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാം കാരണം കോച്ചെടുത്ത ധീരമായ തീരുമാനത്തിന്റെ ഫലമാണ് അടുത്ത സീസണിൽ VAR അവതരിപ്പിക്കാൻ കാരണം.
powli